2014 നവംബർ 20, വ്യാഴാഴ്‌ച

സാറും കുട്ടികളും    .........................



 ഇന്ന് ഡിജിറ്റൽ ലാബിന്റെ പബ്ലിക് എക്സാം ആണ് ....ഒരു എക്സ്പെരിമെന്റിനു സൈൻ കിട്ടിയില്ല .....ആദ്യം റഫ് ബുക്കിൽ സൈൻ വാങ്ങണം പിന്നെ മെയിനിൽ അതും കഴിഞ്ഞു വേണം ഓഫീസിൽ പോയി രവി ഏട്ടന്റെ കയിൽ നിന്നും സീൽ വാങ്ങാൻ ...വിഷണ്ണനായ ഞാൻ രാവിലെ പോളിയിലേക്കുള്ള യാത്ര മദ്ധ്യെ ....  ..

ആരോ പുറകിൽ നിന്നും വിളിക്കുന്നു "ലാലേ നിൽക്കെടാ"! ....

"നഹാ.... അച്ചു,...' ഡാ' നിനക്കും സെക്കന്റ് ബാചിലല്ലേ എക്സാം, എന്തിനാ ഇത്ര നേരത്തെ വന്നത് ?"

"റകോഡിൽ സൈൻ വാങ്ങണം", അച്ചു

"എത്ര എണ്ണത്തിന്നു" ,ഞാൻ നെറ്റി ചുളിച്ചു ......

"ഒരു അഞ്ചാറ് കാണും", അച്ചു

ഹി ഹി ..മനസിലൊരു ചെറിയ ലഡു പൊട്ടി ........

മനസിലെ സന്തോഷം പുറത്തു കാണിക്കാതെ മുഖമൊന്നു കോട്ടി സങ്കടം അറിയിച്ചു (കമ്പനിക്ക് സുഹൃത്തിനെ കിട്ടുബോൾ വിഷാദം കുറച്ചു കുറയും ).....

"വേഗം വാ ....ഷാർപ്പ് 9.30 നു സൈൻ കിട്ടാനുള്ളവർ എത്തണം എന്നാ പറഞ്ഞേ ...ഇപ്പൊ തന്നെ 9.45 ആയി",അച്ചു തിരക്കു കൂട്ടി  ........

അത്ശരി അപ്പൊ സുനിൽ സർ സൈൻ ഇട്ടു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടല്ലേ ,ആറെണ്ണമുള്ള ഇവന്റെ കൂടെ പോയാൽ എളുപ്പം ഒന്നുള്ള എനിക്ക് സൈൻ വാങ്ങിയെടുക്കാം ....മനസ്സിൽ വീണ്ടും ഒരു വലിയ ലഡു പൊട്ടി ......

പോകുന്ന വഴിയിൽ ഗേറ്റിൽ അൻസിയെ കണ്ടു ....
"ഡാ നിനക്ക് റകോഡിൽ മുഴുവൻ സൈൻ കിട്ടിയോ ",അംഗബലം കിട്ടുമോനറിയാൻ ഞാൻ ചോദിച്ചു ....

"'ബാആാ  ........ നിങ്ങൾക്ക് സൈൻ ഒന്നും കിട്ടിയില്ല ലേ ?നമ്മളൊക്കെ up to date ആന്നു മാഷെ ",അൻസി കളിയാക്കി ചിരിച്ചു ....

"ചോദിക്കെണ്ടായിരുന്നു "........

"എവിടുന്നാ സൈൻ ഇട്ടു കൊടുക്കുന്നത് ?"എന്ട്രന്സിൽ നിന്ന നിഖിലിനോട് അച്ചു ..

"ക്ലാസ്സിൽ തന്നെയുണ്ട്", നിഖിൽ

ദൃതിതിയിൽ ഞങ്ങൾ ക്ലാസിലേക്ക് ഓടി ....

M .E യിൽ എത്തിയപ്പോൾ സാറിന്റെ കസേരക്ക് ചുറ്റും ഒരു ആൾ കൂട്ടം... ഇത്രയും പേരെ ഞാനും പ്രതീക്ഷിച്ചില്ല ...അപ്പൊ എന്തായാലും സൈൻ കിട്ടും എനിക്ക് ആശ്വാസമായി ...

ആൾ കൂട്ടത്തിലേക്ക് തിക്കി കയറിയപ്പോൾ നടുക്ക് നിന്നും ഒരു ശബ്ദം ....എല്ലാവരും queue ....queuil  വരൂ .....

"ഡാ  ,എവിടെടാ സുനിൽ സർ "ഞാൻ അച്ചുവിനോട് ചോദിച്ചു ....

"സുനിൽ സാറോ ?....എന്തിന്ന് ?"

"സൈൻ വാങ്ങാൻ ...നീയല്ലേ പറഞ്ഞെ 9.30നു വരാൻ പറഞ്ഞിട്ടുണ്ടെന്ന്? ".....ഞാൻ വീണ്ടും നെറ്റി ചുളിച്ചു ...

"പിന്നെ!! .......സുനിൽ സർ നിനക്ക് ക്ലാസ്സിൽ  വന്ന് സൈൻ ഇട്ട് തരുവല്ലേ !!.....വേണ്ടടാ ... നീ വീട്ടിൽ പോയിരുന്നോ... സർ അവിടെ വന്നിട്ടുതരും .....ഇത് പപ്പു സാറാ ....സോറി നവിൻ സാറാ പറഞ്ഞെ 9.30നു  വന്നാൽ സൈൻ തരാന്ന് "....അച്ചു

"അത് ശരി ,ഓഹോ" ....അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് കാലിൻ മേൽ കാലും കയറ്റിവച്ച് സൈൻ ചെയ്ത് കൊടുക്കുന്നു .....നവിൻ ...സോറി നവിൻ സർ ....ഒരു കയിൽ ചുവന്ന മഷി പെൻ അടുത്ത കയിൽ കറുത്ത മഷിപെൻ .......

നിക്കിന്റെ റെകോഡിൽ അവനിട്ട സൈൻ കണ്ട ഞാൻ അന്തിച്ചു പോയി ....സ്വന്തം സൈനിന്റെ മനോഹാരിതയിൽ ചിലപ്പോൾ സുനിൽ സാറ് പോലും  നോക്കിനിന്നുപോകും അത്രക്ക് സുന്ദരമായിരുന്നു അവന്റെ സൈനിങ്ങ് പ്രകടനം ......

എനിക്കിനി വേറെ വഴിയില്ല അങ്ങിനെ ഞാനും ഇടിച്ചു കയറി ....

"അവസാനം വന്നവർ പുറകിൽ പോയി നിൽക്കൂ" ....എന്നെ അങ്ങാടിയിൽ കണ്ട പരിചയം കൂടിയില്ല അവന് .....ആവശ്യം എന്റേതല്ലേ, ദേഷ്യം പ്രകടിപ്പിച്ചില്ല …...തൽക്കാലം മനസിൽ കുറച്ചു തെറി പറഞ്ഞ് ചാരിധാർത്ഥ്യം അടഞ്ഞു .....

എന്റെ ബുക്കിൽ അവസാന സൈൻ ഇട്ട് പെന്നിന്റെ ടോപ്പിട്ടും കൊണ്ട് അച്ചുവിനോട് അവൻ പറയുന്നത് കേട്ടു " ആദി വരുന്നു .....നമുക്ക് പോകണം "......

അപ്പോളേക്കും ഞാൻ സീൽ വാങ്ങാൻ രവി ഏട്ടന്റെ അടുത്തേക്കോടിയിരുന്നു  .....

"ആരാടാ നിങ്ങളുടെ പുതിയ സുനിൽ സർ ",രവിയേട്ടൻ ഒച്ചത്തിൽ തന്നെ ചോദിച്ചു ...

കുടുങ്ങിയോ ?..എന്റെ .മനസൊന്നു പിടഞ്ഞു .....

"ആരായാലും ഇതുകണ്ടാൽ ചിലപ്പോൾ ലേറ്റ് ആകുന്ന ദിവസങ്ങളിൽ രജിസ്റ്ററിൽ  ഒപ്പിടാൻ  സാറവനെ വിളിച്ച് പറഞ്ഞേക്കും", രവിയേട്ടൻ സീൽ വക്കുനതിനിടയിൽ തമാശയായി ചിരിച്ചു കൊണ്ട്പറഞ്ഞു   ....

തിരിച്ച് ക്ലാസ്സിൽ എത്തിയപ്പോൾ നവിൻ സർ വിളിച്ചു ....

"ഡാ ലാലേ  ,ആദി വന്നിട്ടുണ്ട്  ഞങ്ങൾ കാണാൻ  പോകുന്നു ,നീ വരുന്നോ ?"

"എപ്പോളാ പോകുന്നേ?"   ....

"ഉച്ച കഴിഞ്ഞിട്ട് "................

"നമ്മൾ സെക്കന്റ് ബാച്ചിലല്ലേ? ,എക്സാം എഴുതണ്ടേ?..അത് കഴിഞ്ഞു പോകാം ",ഞാൻ പറഞ്ഞു ...

"അല്ല എക്സാം അടുത്ത കൊല്ലവും എഴുതാം ...പക്ഷെ ആദി എല്ലാ കൊല്ലവും വരില്ല "...നവിൻ മറുപടിച്ചു ....

ആഹാ ...പസ്റ്റ്...... ആദ്യമായി കേൾക്കുകയാണ് ഇത്തരം strategic പ്ലാൻസ് ,പബ്ലിക് എക്സാം കട്ട് ചെയ്തു ഫ്രണ്ടിനെ കാണാൻ പോകുക ....എനിക്ക് ചിന്തിക്കുമ്പോൾ തന്നെ കാലിൽ നിന്നും വിറതുടങ്ങി  .........കുറേ NRI ഫ്രണ്ട്സ് ഉള്ളവനാ അവൻ വല്ല കുപ്പിയും കൊണ്ടാകും വരിക 'നമുക്കെന്ത് കാര്യമിതിൽ', ഞാൻ കരുതി ........

എങ്കിലും ചോദിച്ചു "എവിടെക്കാ പോകണ്ടേ ?,ആരാ ആദി? "

ആദിയെ അറിയില്ലെന്ന് പറഞ്ഞത് നവിൻ സാറിന് തീരെ ഇഷ്ടമായില്ലാന്നു മുഖ ഭാവം വിളിച്ചോതി ..

" നഹാ !..ആദിയെ അറിയില്ല  നിനക്ക്?.. 'ആദി കേശവൻ! ' ?...നെറ്റിപട്ടം കെട്ടി തിടംബേറ്റി നിൽക്കുബോൾ എന്താ ആ തലയെടുപ്പ് നാളെയാണ് തൃശൂർ പൂരം.... പട്ടർ വിളിച്ചിരുന്നു ........അവസാനമായി ചോദിക്കുന്നു നീ വരുന്നോ ഇല്ലയോ ?".......

അയ്യേ !!!ആനയായിരുന്നോ? കേരളത്തിൽ ജയറാം കഴിഞ്ഞലുള്ള ആന പ്രേമി ഇവനാകും ..എന്നാലും എക്സാം കട്ട് ചെയ്ത് പൂരം കാണാൻ പോകുക എന്റെ ചിന്താ ധാരക്ക് എത്രയോ അകലെ നിൽക്കുന്ന ക്കാര്യമാണ്  ..എന്നാലും എല്ലാവരും പോകുബോൾ ഞാൻ മാത്രം?.... എന്ത് ചെയും ഞാൻ ആലോചിച്ചു ....

അങ്ങിനെ സെക്കന്റ് ബാച്ചിലെ ഞാൻ സുനിൽ സാറോട് പറഞ്ഞ് ഫസ്റ്റ് ബാച്ചിൽ കയറി ...
മനസ് മുഴുവൻ പണ്ട് മുതൽക്കേ കേട്ടിട്ടുള്ള തൃശൂർ പൂരം നിറഞ്ഞു നിന്നതിനാൽ ച്ചെയുന്നതൊന്നും  ശരിയാകുനില്ല ....

"എന്താ ലാലേ  ഔട്ട് കിട്ടിയില്ലേ?" സുനിൽ സർ ....
"ശരി തൃശൂർ പൂരം കാണാൻ പോകണ്ടേ ?"

ഞാൻ തലകുലുക്കി .....

"എന്നാ പോയിട്ട് വാ ....എന്നിട്ട് എക്സാം അടുത്ത കൊല്ലം വന്ന് ഒന്നൂടെ  എഴുതിക്കോ "....

നിരാശനായ ഞാൻ ലാബിനു പുറത്തിറങ്ങി നടന്നു

" hamm ....എന്തായാലും അടുത്ത കൊല്ലം നവിൻ സർ അടക്കമുള്ള പ്രഭുതികൾ കമ്പനിക്ക് ഉണ്ടാകുമല്ലോ ", ഞാൻ സ്വയം സമാധാനിപ്പിച്ചു ...

അങ്ങിനെ ഞങ്ങൾ തൃശൂരിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങി ...

ഗേറ്റിൽ എത്തിയപ്പോൾ അൻസി അതെ നിൽപ്പ് നിൽക്കുന്നു" ഞ്ഞ് വരുന്നോ ?"നവിൻ സർ അവനോടും ചോദിച്ചു .......

"എന്തിന്...... ഈ ആനക്ക് മഴ കൊള്ളാണ്ടിരിക്കാൻ കുട ചൂടുന്ന പരിപാടിയല്ലേ ?!!കൊറേ കണ്ട്ക്കുന്ന്.... ടി .വി ല് ..എന്റെ ഉപ്പൂപ്പാക്ക് ആന ഉണ്ടയിന സമയത്ത് കുട വാങ്ങാൻ പോയിക്കിന്ന് ഞാൻ അവിടെ  .......ഞാൻ ഇല്ലേ ".....

അങ്ങിനെയും ഒരു കഥ ...

"അന്റെ ഉപ്പൂപ്പ വൈക്കത്തെ ബഷീർക്ക അല്ലെ?..... ഞമ്മക്ക് അറിയാം" ,നവിൻ  തിരിച്ചടിച്ചു.......

അങ്ങിനെ ഞാൻ , കറുത്തമുത്ത്‌ അച്ചു ,mr .കൊക്കോ അർജു ,കക്കൂസ് ആശാൻ എന്നറിയപ്പെടുന്ന കളരിക്കൽ ആശാൻ ,പൂവാലൻ നിഖിൽ എന്നിവരടങ്ങുന്ന സംഘം പപ്പുള്ള എന്ന നവിൻ സാറിന്റെ നേതൃത്വത്തിൽ പൂരങ്ങളുടെ പൂരം കാണാൻ പോകാനായി വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ...

.ട്രയിനിലെ തിരക്കുകണ്ട ഞാൻ പറഞ്ഞു "നമുക്ക് ബസിൽ പോയാൽ പോരെ"? ..
"ലാലേ  ...നമ്മൾ പോകുന്നത് ഒരു മഹാ ജനസഞ്ചയത്തിലേക്കാണ് ഇതൊരു മിനി ട്രയൽ ആയി എടുത്താൽ മതി"... .അതും പറഞ്ഞ് പപ്പു ഇടിച്ചു കയറി ...

എല്ലാവരും എവിടെയൊക്കയോ വലിഞ്ഞു കയറി ...ഓരോരോ ആളുകളെയായി  നിഖിൽ ഉറക്കെ വിളിച്ചു നോക്കി അറ്റണ്ടൻസ് എടുത്തു .......ആശാന്റെ മാത്രം ഒച്ച ഇല്ല ...

.....അവസാനം എല്ലാവരും കൂടി ഒന്നിച്ചു കൂകി വിളിച്ചു നോക്കി ....

"ആശാനേഏ ഏ ഏ " ..........

............"എന്താടോ? "!!കക്കൂസിൽ നിന്നും ഒരു തല വെളിയിൽ വന്നു ...ഹാവൂ സമാധാനം ആയി കക്കൂസാശാൻ തനിക്ക് ഏറ്റവും comfortable  ആയി യാത്ര ചെയാനുള്ള സ്ഥലം കണ്ടു പിടിച്ചിരിക്കുന്നു ....

നിഖിൽ ട്രെയിനിൽ കുടുങ്ങി പോയപാവം  തരുണീ മണികൾക്ക് തിരിയാനും മറിയാനും ഉള്ള സൌകര്യം ചെയ്തു കൊടുക്കുന്നതിൽ വ്യാപൃതനായി

കുറെ തിക്കി തിരക്കിനോടുവിൽ ഒറ്റ കാലിൽ ചാരിനിൽക്കാൻ ഞാൻ ഒരു സ്ഥലം ഒപ്പിച്ചെടുത്തു ....അപ്പോളുണ്ട് കറുത്ത കൊട്ട് ധരിച്ച ടി .ടി ടിക്കറ്റ് പരിശോധനക്കായി തിക്കി വരുന്നു ..."നാശം ഇയാൾക്കൊന്നും ഒരു പണിയുമില്ലേ ",ഞാൻ മനസാ ശപിച്ചു ......

"ടിക്കറ്റ് എടുക്ക്", ടി ടി ....

ആറ്  ടിക്കറ്റും ഏന്തി വലിഞ്ഞ് എന്റെ പോക്കറ്റിൽ കയിട്ട് അച്ചു എടുത്തു കൊടുത്തു ...

"ആരൊക്കെയാ ബാക്കി അഞ്ച്  പേർ?", ടി ടി വീണ്ടും  ചോദിച്ചു .....

"ആശാനും ,പപ്പുവും ,നിഖിലും, അർജുവും പിന്നെ ഈ ലാലും "!!! ,അച്ചു  ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു ...

"ആരൊക്കയാ അവര് ?"ടി .ടി തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു .....

"അവരൊക്കെയാ എന്റെ ഫ്രണ്ട്സ് .... അഞ്ചു ടിക്കെടും അവരുടെതാ"... അച്ചുവിന്റെ നിഷ്കളങ്കമായ മറുപടി .....

"അതല്ല അവരെവിടെന്നു?"... ടി ടി നിയന്ത്രണം വിട്ടു കയർത്തു.....

എല്ലാം കണ്ടുകൊണ്ടു നിന്ന നിഖിൽ "സാറെ ,ഞാൻ എന്റെ ഇടത്തേ കാൽ എവിടെയാന്ന് നോക്കാൻ തുടങ്ങീട്ട്  കുറേ സമയമായി .....ഇതുവരെ അത് പോലും ഒന്ന്  കണ്ടുപിടിക്കാൻ പറ്റിയില്ല പിന്നെയാ  ,സാറിന് വേറെ ഒരു പണിയുമില്ലേ ?,ആശാനെ കാണണമെങ്കിൽ ദോ ആ കക്കൂസിലോട്ടു കേറിയാട്ടെ ",കുറച്ചു കടുപ്പത്തിൽ തന്നെ നിഖിൽ  പറഞ്ഞു ....

ഞാൻ അടക്കമുള്ള എല്ലാ പാവം മനുഷ്യ ജീവികളും  തിരക്കിലെ ഈ നർമം ശരിക്കും ചിരിച്ചാസ്വതിച്ചു ....അതോടെ നിങ്ങളെ പിന്നെ തിരക്കില്ലാത്തപോൾ  കണ്ടോളാം എന്ന ഭാവത്തിൽ അച്ചുവിനെയും നിഖിലിനെയും ഒന്നമർത്തി നോക്കി ടി ടി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോയി......

അങ്ങിനെ തിരക്കിലെ തമാശകളും കക്കൂസിലാശാന്റെ പാട്ടും ഒക്കെയായി മനോഹരമായ ഒരു ട്രെയിൻ യാത്ര ഇതാ ഇവിടെ വടക്കുംനാഥന്റെ മണ്ണിൽ അവസാനിക്കുന്നു  ........
അപ്പോളേക്കും സമയം ഏകദേശം രാത്രി 12 മണിയായികാണും ..

"ആരികെങ്കിലും പട്ടരുടെ വീട് അറിയാമോ ",നവിൻ  ചോദിച്ചു .....

"അഡ്രസ് അറിയാം ",റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ അർജു പറഞ്ഞു ..

അങ്ങിനെ അർജു അടുത്ത് കണ്ട ഒരു കടയിൽ കയറി, " ചേട്ടാ ഈ അഡ്രസ് ?"

പേപ്പർ എടുത്തു നോക്കിയ കടക്കാരൻ "അങ്ങട്ട് പോയിട്ട് ....ഇങ്ങട്ട് പോയിട്ട് " എന്നൊക്കെയുള്ള  തൃശിവപേരൂർ പദങ്ങളിൽ   പറഞ്ഞു കൊടുക്കുന്നതും അർജു എല്ലാം പേപ്പറിൽ കുറിച്ചെടുത്തു തല കുലുക്കുന്നതും നോക്കിനിന്നപ്പോൾ നവിനിൽ ഒരു മണ്ണാറതൊടി ജയകൃഷ്ണൻ  കടന്നു കൂടി  .....

"മക്ക് ഒരു നാരങ്ങാ വെള്ളങ്ങട്ട് കീച്ചിയാലോ ",നവിൻ  .....
"ഉപ്പിട്ട നാരങ്ങാ വെള്ളം ",ഉടൻ തന്നെ നിഖിൽ ഓഡറും കൊടുത്തു ....

അങ്ങിനെ നാരങ്ങാ വെള്ളം കുടിച്ചു തീർനപ്പോളെക്കും വഴി മനസിലാക്കി അർജുവും ഇറങ്ങി  ...

"വാ പോകാം", എല്ലാവരും അർജുവിനെ അനുഗമിച്ചു

ഒരു അരകിലോമീറ്റർ നടന്നുകാണും ഒരു മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ അർജുനിന്നു ...നാലു ഭാഗത്തേക്കും വഴികൾ ...

"എന്താ", നിഖിൽ ....

"ഡാ ഇവിടുന്നു പടിഞ്ഞാറോട്ടാ പോകേണ്ടേ "....,അർജു  ...

"പടിഞ്ഞാറോ ?..എന്തോന്നാ അർജു നീ ഈ പറയുന്നേ ?"

അയാളാ എന്നോട് പറഞ്ഞത് "ആ മരല്ലെ അവിടന്ന് പടിഞ്ഞാട്ടു പോക  "ന് ......

പേപ്പർ വാങ്ങി നോക്കിയ നവിൻ അതുമായി നിലത്തിരുന്നു പോയി അതിൽ മുഴുവൻ പടിഞ്ഞാറ്, കിഴക്ക്, തെക്ക് എന്നൊക്കെ എഴുതി വച്ചിരിക്കുന്നു ....

"എന്തോന്നാ അർജു ഇത്?... ഈ രാത്രി 12 .30 നു എങ്ങിനെ കണ്ട് പിടിക്കാനാ ഈ  പരിഞ്ഞാറും തെക്കും ഒക്കെ ?....".....ആശാൻ

"12 .30 ഓ " വാച്ചിൽ നോക്കി കൊണ്ട് അർജു "അയ്യോ അപ്പൊ ഇന്ന് ശെരിക്കും നാളെയായല്ലേ "!!!?....

ഇത് കൂടി കേട്ടപ്പോളെക്കും നിഖിൽ അർജുവിന്റെ വായ പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു .."ഇനി നീ മിണ്ടരുത്... വീടെത്തുന്നത് വരെയെങ്കിലും ദൈവ് ചെയ്ത്" ....

ഇനിയെന്ത്ച്ചെയും അടുത്തെങ്ങും ഒരു മനുഷ്യ ജീവിയും ഇല്ല ....അവസാനം നവിൻ മൊബൈൽ എടുത്തു......

 "റുപ്പിക ഒന്നോ രണ്ടോ  പോയാലും വേണ്ടീല്ല പട്ടരെ വിളിച്ചു ചോദിക്കാം" വീണ്ടും ഒരു മണ്ണാറതൊടി ശൈലി  ...

അങ്ങിനെ മാറിനിന്ന് ഒരു രണ്ടു മിനിട്ട് സംസാരിച്ച് നവിൻ തിരിച്ചു വന്നു .....

അവന്റെ മുഖഭാവം കണ്ട് ഞാൻ ചോദിച്ചു "എന്താടാ കണക്ട് ആയില്ലേ കാൾ "

"അല്ലടാ ".......

"പിന്നെ ബാലൻസ് ഇല്ലേ"?, ആശാൻ ....

"അതല്ലടാ "....

"പിന്നെ എന്താ ?..അവനവിടെ ഇല്ലാന്ന് പറഞ്ഞോ ?എന്താച്ച ഒന്ന് പറഞ്ഞ് തോലക്ക്", നിഖിൽ

എല്ലാവർക്കും കുറേ സംശയങ്ങൾ .......

"അതൊന്നും അല്ലടാ.... വിളിച്ചിട്ട് കിട്ടി .....ഞാൻ അർജുവിനു തൃശൂർ ഭാഷ അറിയാത്തോണ്ട് വഴി തെറ്റി   നിൽക്കുവാന്ന് അവനോടു പറഞ്ഞു ".......
"അവൻ പറഞ്ഞു ..സാരമില്ല നമ്മൾ ഇപ്പൊ എവിടാന്നു  പറയാൻ "....അപ്പൊ ഞാൻ  ഈ മരത്തിന്റെ അടുത്തെത്താറായീന്നും  പറഞ്ഞു ....

നവിൻ ഒന്ന് നിർത്തി ഉമിനീരിറക്കി ......

"അപ്പോളെക്കു കട്ട് ആയി പോയല്ലേ എനിക്ക് തോന്നിയിരുന്നു" അച്ചു ഇടയിൽ കയറി പറഞ്ഞു

അല്ലടാ അപ്പൊ അവൻ ചോദിക്കു "ശരി അപ്പോൾ നിങ്ങൾ ഇപ്പോൾ നിൽക്കുനത് റോഡിന്റെ കിഴക്കു  വശത്തോ?  പടിഞ്ഞാറോ ?ന് ......!!!!!!

"നിങ്ങൾ പറയ് ഞാൻ എന്താ പറയേണ്ടത്  ",നവിൻ സങ്കടത്തോടെ ചോദിച്ചു ....

"ഞാൻ ആണെങ്കിൽ ഭ്രാന്തായി മൊബൈൽ എറിഞ്ഞുടച്ചേനെ  പപ്പുപിള്ളേ ,അച്ചു

"എനിക്കറിയാം ...... മൊബൈൽ എന്റെ താണല്ലോ ,അതോണ്ട്  ഞാൻ തന്നെ ഫോണ് കട്ട് ആക്കി",നവിൻ .....

"എന്തൊരു നാടാണ് ദൈവമേ ഇത് ഇതറിഞ്ഞിരുന്നെ വീട്ടിൽ നിന്നും വരുബോൾ വടക്ക് നോക്കി യന്ത്രം എടുത്തോണ്ട് വരാമായിരുന്നു ",നിന്നും നടന്നും ക്ഷീണിച്ച നിഖിൽ റോഡിലിരുന്നു .....

"വടക്ക് അല്ല  നമുക്കറിയേണ്ടത് പടിഞ്ഞാറാ" ,അർജു അറിയാതെ പറഞ്ഞു പോയി ....

"അവനെ വല്ല പൊട്ട കിണറ്റിലും തള്ളിയേക്ക്" ,അർജു അതിര് വിടുന്നെന്നു കണ്ട നവിൻ പറഞ്ഞു
"എന്നിട്ട് വേണം പൊട്ടത്തരം പറയുന്ന പൊട്ടകിണർ കണ്ട് നാട്ടുകാരുകൂടി പേടിക്കാൻ " അച്ചു അവസരങ്ങൾ പഴാക്കാറില്ല എന്ന് തെളിയിച്ചു .....
ഞാൻ ചോദിക്കാം എന്നും പറഞ്ഞു മൊബൈൽ എടുത്ത ആശാൻ ആ സത്യം മനസിലാക്കി 'ക്ണ് '...മൊബൈലും ബാറ്ററി തീർന്നു ചത്തിരിക്കുന്നു ......


...... ലൈറ്റുകൾ എല്ലാം അണഞ്ഞു കഴിഞ്ഞു .....ആകാശത്ത്  കോടി നക്ഷത്രങ്ങൾ മിന്നി കൊണ്ടിരിക്കുന്നു ....നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ചെറു പ്രാണികളുടെ ശബ്ദം മാത്രം ഉയർന്നു കേൾക്കാം ....നാട്ടിൽ 'രീ' എന്നൊച്ചയുണ്ടാക്കുന്ന ചീവീടുകൾ തൃശൂർ ഭാഷയിൽ 'ടോഓ' നു കരയുന്നതായി തോന്നി ....ദിക്കറിയാതെ കടലിലകപ്പെട്ട ക്രൂസോയുടെ സാഹസിക യാത്രികരെ പോലെ സംസ്കാരം ഉറങ്ങി കിടക്കുന്ന തൃശിവ പെരൂരിന്റെ വീഥികളിൽ വാനിലെ താര വലിയെ നോക്കി  കിടക്കുന്ന പരൽ മീനുകളായി ഞങ്ങൾ നവിന്റെ സംഘം .............

"സൂര്യൻ വരുനതും നോക്കി കിടക്കാം ,സൂര്യന് കുറച്ചു നേരത്തെ വന്നാലെന്താ ",അങ്ങിനെ പലവിധ ഡയലോഗുകളും അടിച്ച് ഞാൻ ഉറങ്ങിപോയി ....
ഒരു അര മണിക്കൂർ കഴിഞ്ഞു കാണും "ഡാ കുട്ടി എണീക്ക്" നിഖിൽ വിളിച്ചുണർത്തി ....കാണാതായ ഞങ്ങളെയും തിരഞ്ഞ് പട്ടരും അദേഹത്തിന്റെ ജേഷ്ട്ടനും വന്നിരിക്കുന്നു .....
"ഹാവൂ സമാധാനമായി ".....അങ്ങിനെ ഞങ്ങൾ ബ്രാമണ്യത്തിന്റെ പവിത്രതയിലേക്ക് കയറിച്ചെന്നു ....

മരതക വർണാങ്കിയായ ക്ഷേത്രകുളം കണ്ടപ്പോൾ നവിനോന്നു കുളിക്കാൻ മോഹം .....
അങ്ങിനെ വെള്ളത്തിലിറങ്ങിയ അവൻ ഒരു അഞ്ചാറ് പ്രാവശ്യം മറുകര നീന്തി കരുത്ത് തെളിയിച്ചു ,അല്ലെങ്കിലും സ്റ്റാമിനയുടെ കാര്യത്തിൽ ഇവനെ കടത്തിവെട്ടാൻ ആരുണ്ട് ......

പിന്നെ അമ്മയുണ്ടാക്കിയ മാമ്പഴ കൂട്ടാനും കൂട്ടി  ചോറ് കൂടി കഴിച്ചപോൾ ....ഇനിയൊന്ന് കിടന്നാൽ മതിയെന്നായി .........

കലശലായ യാത്രാ ക്ഷീണം എല്ലാവരും വളരെ വേഗം ഉറക്കത്തിലാണ്ടു ................

പുലർച്ചെ ആശാന്റെ ഉറക്കെയുള്ള വിളി കേട്ടാണ് എല്ലാവരും എഴുനേറ്റത് ....."ഡാ വേഗം വാ ഒരു കാര്യം കാണിച്ചു തരാം..... പപ്പൂ വാ "...

എല്ലാവരെയും കൂടി പുറത്തിറങ്ങിയ ആശാൻ പറഞ്ഞു ദാ നോക്ക് അതാണ് പടിഞ്ഞാറ് ....സൂര്യനെ ചൂണ്ടി ഇതാണ് കിഴക്ക് ...കേട്ടതും പപ്പു പിന്നെ ഒന്നും നോക്കിയില്ല ആശാനേയും തൂക്കിയെടുത്തു നേരെ കുളക്കരയിലേക്ക് വച്ച് പിടിച്ചു...." നിനക്ക് എല്ലാ ദിക്കും ഞാൻ ഒന്നിച്ചു കാണിച്ചു തരാം" .......
"ഡാ എനിക്ക് നീന്തൽ അറിയില്ല ...വേണ്ട "ആശാൻ കരയാറായി ....
"വേണ്ട ഡാ ,അവന് നീന്തൽ അറിയില്ല "...എല്ലാവർക്കും മനസിൽ ചെറിയ പേടി വന്നു ..കണ്ണും മൂക്കും ഇല്ലാത്തോന അവൻ ....എന്തും ച്ചെയും ...

ഇതാണ് നീന്തൽ പഠിക്കാനുള്ള ബെസ്റ്റ് സമയം... അതും പറഞ്ഞു പപ്പു ആശാനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു ...
അത്ഭുതം ....!!!!എന്റെ അമ്മച്ചിയേനും പറഞ്ഞ് വീണ ആശാൻ അതാ വെള്ളത്തിന് മുകളിൽ എഴുനേറ്റു നിൽക്കുന്നു ....നോക്കുബോളല്ലേ ആശാന്റെ നെരിയാണിക്ക് മുകളിലെ 
 വെള്ളമുള്ളൂ കുളത്തിൽ ....അപ്പൊ ഇതിലായിരുന്നു അല്ലെ ഇന്നലത്തെ  നവിൻന്റെ സ്റ്റാമിനാ പ്രകടനം .......ആശാന്റെ അവസ്ഥ തങ്ങൾക്കും സംഭവിക്കാം എന്ന ബോധം ഉള്ളതിനാൽ ആരും കമെന്റ് ഒന്നും പാസാക്കിയില്ല .....

അങ്ങിനെ അമ്മയുണ്ടാക്കിയ ചായയും , ഉച്ചക്കത്തെ ചോറും കഴിച്ചു ഞങ്ങൾ മഹത്തായ പൂരം കാണാൻ പോയി ....

ജാതി മത വർണ വർഗ വ്യത്യാസമന്ന്യേ വന്നെത്തിയ ജന സാഗരം ......ഇരമ്പുന്ന കടലിലെ വെറും മത്സ്യ കുഞ്ഞുങ്ങളാണ് ഓരോരുത്തരും എന്നുള്ള തിരിച്ചറിവ് ......നിറങ്ങളുടെ ആ മഹാ സമ്മേളനത്തിൽ തലയുയർത്തി നിൽക്കുന്ന ഗജ പ്രതാപം ....കൊട്ടും ആർപ്പുവിളിയും ....മാറി മറയുന്ന വർണരാജി ജീവിതത്തിന്റെ നിറഭേദങ്ങളെ വിളിച്ചോതി ......

അങ്ങിനെ അവസാനം ഞങ്ങൾ നവിന്റെ ആനകളെ കാണാനായി ആന പന്തിയിലേക്ക് തിരിച്ചു ......സർവത്ര ആനകൾ ...ആളുകളെ കാൾ കൂടുതൽ ആനകളാണെന്ന് തോന്നി ....
"പപ്പു പിള്ളെ .....നിന്റെ ആദിയുടെ ഇനീഷ്യൽ 'പി' ഓ 'ടി' ഓ ....അച്ചു ഒന്ന് ചൊറിഞ്ഞു നോക്കി .....അല്ലെങ്കിലും ഈ ആന സാഗരത്തിൽ ആദിയെ അവനെങ്ങിനെ കണ്ടു പിടിക്കും ഞാനും അത്ഭുതം കൂറി ......

"ഡാ ഇപോലാ മനസിലായത്" ..കുറേ നേരം സയലന്റ് ആയിരുന്ന അർജു വായതുറന്നു
"ഈ നാട്ടിൽ ആനക്ക് വഴി പറഞ്ഞു കൊടുക്കാനാ വലതും ഇടതും ഒക്കെ ഉപയോഗിക്കുനത് ..കേട്ടില്ലേ വലതാനെ ,ഇടതാനെ നൊക്കെ പറഞ്ഞു കൊടുക്കുന്നെ "....അർജുന്റെ പുതിയ കണ്ടുപിടുത്തം ......

പെട്ടന്നാണ് അത് സംഭവിച്ചത് .....ഒരാന അച്ചുവിന് നേരെ ഓടി വന്നു ....അച്ചു അമീീീീ നും വിളിച്ച് ഓടി .....പുറകെ പോയ ഞങ്ങൾ കണ്ടത് സകല നാഡികളും തളന്നു നിലത്തിരിക്കുന്ന അച്ചുവിനെ ആണ് ......

"പപ്പുളെ നമുക്കിവിടുന്നു പോകാം".... "ആ ആന എന്താ എന്നെ മാത്രംകുത്താൻ വന്നെ ?",അച്ചു

"അസൂയ കൊണ്ട് "....നിഖിൽ അലസനായി പറഞ്ഞു ....

"എന്തിന്?"..... അർജുവിന് അതും അറിയണം .....

"ഡാ അവന്റെ കറുപ്പു നിറം കണ്ടിട്ട് ആനക്ക് അസൂയ വന്നതാ കാരണം ".....നിഖിൽ പൂരിപ്പിച്ചു .....

"ഡാ തെണ്ടീ ഈൗൗൗ ",അച്ചുവിന്റെ ദേഷ്യത്തിന് അതിരില്ലായിരുന്നു .....ഞങ്ങളുടെ ചിരി യുടെ അലയൊലികൾ നാലുപാടും മാറ്റൊലി കൊണ്ട് തിരിച്ച് പോളിയങ്കണത്തിലേക്ക് യാത്രയായി  ......

അങ്ങിനെ കണ്ണിൽ കണ്ട ഏതോ ആനയെ ആദി എന്നും പറഞ്ഞു ഫോട്ടോ എടുത്ത് പപ്പുള്ളയും സംഘവും മടക്കയാത്ര തുടങ്ങി .......ഞങ്ങൾക്കും അത് തന്നെ 'ആദി'..... മറു ചോദ്യത്തിന് ആർക്കും ധൈര്യമില്ല .......

അടുത്ത ദിവസം പേടിച്ച് പനി പിടിച്ച അച്ചു കുടയും  ചൂടി  വരുബോൾ പോളി ഗേറ്റിൽ അൻസിയെ കണ്ടു മുട്ടുന്നു ...."എന്താ അച്ചു.. കുടമാറ്റം കാണാൻ പോയിട്ട് കുടയും അടിച്ച് മാറ്റി വന്നോ ?"....അനസിയുടെ ചോദ്യം ...

"അല്ലടാ ആനകൾക്കൊക്കെ അവനെക്കാൾ വെളുപ്പാ ....അത് കുടചൂടി നടക്കുനോണ്ടാന്നു അവനെ സമാധാനിപ്പിക്കാൻ ഇന്നലെ പാപ്പുവാ പറഞ്ഞു കൊടുത്തത്" ,അർജു ചിലപ്പോളൊക്കെ തിരിച്ചു കൊടുക്കാനും തുടങ്ങി .....

"നിന്റെ എന്താ കാവൽക്കാരൻ  ആക്കിയോ ?....എപ്പോളും ഗൈറ്റിൽ തൂങ്ങി നിൽക്കുന്നു ",ദേഷ്യം വന്ന അച്ചു അൻസിയോടു ......


അതറിഞ്ഞില്ലേ ?അടുത്തു നിന്ന ഹിരണ്‍ പറഞ്ഞു ...."റക്കോഡിൽ കള്ള സൈൻ ഇട്ടതിന് പോളിയിൽ കയറി പോകരുതെന്ന് സുനിൽ സാറും ,ഇനിയെങ്ങാനും പുറത്ത് കട്ടടിച്ചു നടക്കുന്നത് കണ്ടാൽ ഉപ്പൂപ്പാനെ വിളിച്ചു പറയുമെന്ന് പ്രസീത മിസ്സും പറഞ്ഞതോണ്ട് ഗേറ്റ് അല്ലാതെ അവന് വേറെ ഓപ്ഷൻ ഒന്നും ഇല്ല "!!!!!..................

ഓഹോ ഇതാണല്ലേ" up to date ആയ മനുഷ്യൻ  ",ഞാൻ വിചാരിച്ചു ..................................


അങ്ങിനെ നവിൻ സാറും കുട്ടികളും പൂരം കാണാൻ പോയതിന്റെ ഹാങ്ങ്‌ ഓവർ അടുത്ത കൊല്ലത്തെ മൂകാംബിക യാത്ര വരെ എല്ലാവരിലും നിറഞ്ഞു നിന്നു ......മൂകാംബിക യാത്രയിൽ അൻസി ,അൻസി പിഷാരടി ആയ കഥയിലേക്ക്‌ ദൂരം ഇനിയും ഒരുപാട് ...............................................................................................................................................................................................................................................................................................................................................................................................tnx to pattor and family……………………………………………………………………………………….

2014 നവംബർ 19, ബുധനാഴ്‌ച

ജനനമോ മരണമോ?


ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവർ ആയിരിക്കുമോ ?
അവരുടെ ലോകത്തിലും ഉണ്ടാകുമോ ജനപ്പെരുപ്പം ?

അവിടെയും ഉണ്ടാകുമോ നിയന്ത്രണം ?

വിശപ്പ്


തിന്നുന്തോറും വർധിക്കുന്ന വിശപ്പ്‌ ...

എന്റെ മരണശേഷമേ അവസാനിക്കൂ

വിധി


സിംഹത്തിന്റെ മീശ പിടിച്ചു വലിച്ചു
 തുറന്നൊരു ഗർജനം മാത്രം
പുലിയുടെ രോമം  പിഴുതു
ഒരു നഖത്തിന്റെ പോറൽ മാത്രം 
കടുവയുടെ വാൽ പിടിച്ചു വലിച്ചു
ക്രൂരമായ  നോട്ടം മാത്രം

വിശന്നുവന്ന ഒരു കുറുനരിക്കിരയായി ഞാൻ  

ഉറക്കം


ചിന്തിച്ചു ചിന്തിച്ചു എന്റെ ഉറക്കം നഷ്ടമായി

പാറ പൊട്ടിക്കുന്നവൻ അരികിൽ ബോധം കെട്ടുറങ്ങി

വായന


ചെറുപ്പത്തിൽ വാങ്ങിത്തന്ന 'വായിച്ചാലും തീരാത്ത പുസ്തകം 'എന്ന കൃതി
ഒരു പേജുപോലും ഞാൻ തുറന്നില്ല

തീരാത്തത് എന്തിനു തുടങ്ങണം

കളിസ്ഥലം 


വീടിനു മുൻപിലെ വിശാലമായ മൈതാനം വെറുതെ വിട്ട്

ഞാൻ എന്റെ ചെറിയ മുറ്റത്ത്‌ കളിച്ചു നടന്നു 

2014 നവംബർ 18, ചൊവ്വാഴ്ച

ഉരുകാത്ത ഹൃദയം 


അഗ്നിപർവ്വതം പൊട്ടിയ ലാവ കൊണ്ടെന്റെ ഹൃദയംപൊള്ളി
കാലാന്തരത്തിൽ തണുത്തുറഞ്ഞു പാറയായി .

ജഡം 


പുസ്തകങ്ങൾ അടുക്കിവച്ച അലമാറിക്ക് ചോട്ടിൽ ഞാൻ ഇരുന്നു
പുസ്തകം വീണെന്റെ തല പൊളിഞ്ഞു
 ഒരു വാക്കുപോലും ഞാൻ വായിച്ചില്ല .
ഗജനാവിന്റെ ചാരുകസേരയിൽ ഇരുന്ന ഞാൻ
പുത്തൻ നോട്ടുകളുടെ ഗന്ധത്താൽ മയങ്ങിപ്പോയി
ഒരു രൂപ പോലും ഞാൻ ഉപയോഗിച്ചില്ല .
നൂറ്റൊന്നു വിഭവങ്ങൾ ഉണ്ടാക്കിയ സദ്യവട്ടത്തിന്
ഗന്ധതാൽ വിശപ്പടക്കി ഞാൻ മാറിനിന്നു .

പരീക്ഷ 


പരീക്ഷയിൽ തോറ്റ കുട്ടികളുടെ പരെന്റ്സ്‌ മീറ്റിംഗിൽ ആണ് ഞാൻ
ജയവും പരാജയവും ആർക്കാണ് പറയാൻ കഴിയുക
എന്ത് നേടിയിട്ടും ഞാൻ ജയിച്ചില്ല
എന്ത് നഷ്ടപ്പെട്ടിട്ടും ഞാൻ പരാജയപെട്ടില്ല 

...........യഥാർത്ഥ  കലാകാരൻ  .....



                                        തേർഡ് ഇയർ ആർട്സ് ഫെസ്റ്റിവൽ കാലഘട്ടം .ഷൈജുവിൻറെ കരവിരുതിൽ സ്റ്റേജിൽ ജീവനുള്ള സുന്ദരിമാർ രൂപപ്പെടുന്നു .ഇതു കണ്ടുകൊണ്ടുനിന്ന സനുവിനൊരു മോഹം ,തൻറെ ചുവന്ന ടവ്വലിൽ ഒരു ചെഗുവരെ ചിത്രം വേണം .

                                      അങ്ങിനെ ഷൈജുവിന്റെ  സർഗസൃഷ്ട്ടിയിൽ വിരിഞ്ഞ ധൈര്യത്തിന്റെ ആൾ രൂപമായ ചെഗുവരെ- കർചീഫ് സനു തലയിൽ കെട്ടി .അപ്പോൾ സാനുവിന്റെ മുഖത്ത് ഗറില്ല യുദ്ധം ജയിച്ച ചെഗുവരെയുടെ ശൌര്യവും  ഗാംഭീര്യവും കാണാൻ സാധിക്കുമായിരുന്നു .

                                            ഷൈജു ആകട്ടെ സ്വന്തം  സർഗസൃഷ്ട്ടിയുടെ സൌന്തര്യത്തിൽ ലയിച്ചു സ്റ്റേജിലെ സുന്ദരിയുടെ മുഖത്തു മോണാലിസ ഭാവങ്ങൾ വിരിയിച്ചു തുടങ്ങി...

                                        അപ്പോളാണ് ഏതോ നാടക ഭാഗമെന്നോണം രംഗം രണ്ടിലേക്ക് അണിയറയിൽ നിന്നും അൻസീരിന്റെ ആഗമനം .

അൻസീർ ഷൈജു വിനോട് ,

"ഡാ ഷൈജു ...ഞ്ഞ് വരച്ച രജനീകാന്തിന്റെ ചിത്രം പൊളിചിക്ക്ന്ന്ട്ടോ  "....

"ഏത് രജനീകാന്തിന്റെ?",ഷൈജു ...

"നീയാ സനൂന്റെ തലയിൽ വരച്ചില്ലേ അതുതന്നെ :...പക്ഷെ ഹെയർ സ്റ്റൈലെ അങ്ങനെ അല്ലാ ട്ടോ വേണ്ടത്‌ "

'ഡാ അത്'.......പറഞ്ഞു തീരുംമുൻപേ അൻസി അടുത്ത രംഗത്തിലേക്കു പോയിരുന്നു ...

      ഇത് കേട്ടുവന്ന   സനു   ടവ്വൽ മെല്ലെ ചുരുട്ടി പോകറ്റിൽ കേറ്റി ....മുഖത്തെ  രക്തച്ഛവി യിൽ വെളുത്ത പാടുകൾ തെളിഞ്ഞു വന്നു ...

       ഷൈജുവിന്റെ മനസ്സിൽ വിരിഞ്ഞ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരം ബ്രഷിലൂടെ സ്റ്റൈജിലെ സുന്ദരിയുടെ മുഖത്തേക്കും പടർന്നു ...
വാക്കുകൾകൊണ്ടു ഒരുപോലെ മുഖത്തും മനസിലും ഭാവങ്ങൾ തീർത്ത അന്സീറിന്റെ പ്രകടനം കണ്ട ഷൈജുവിന്റെ സുന്ദരി പോലും തലയൽപം കുനിച്ചുപോയി ..

            ടവ്വൽ പിന്നീടാരും കണ്ടിട്ടേ ഇല്ല ,എന്ന് മാത്രമല്ല അന്ന് മുതൽ ഷൈജു ചെഗുവരയെ തൊട്ടു കളിക്കുകയോ ,വരച്ച ചിത്രങ്ങൾ അന്സീ നെ കാണി ക്കുകയോ ചെയ്തിട്ടേ ഇല്ല ..
സനുവിനോചുവന്ന ടവ്വൽ കണ്ടാൽ ഇന്നും  കുരിശു കണ്ട ചെകുത്താന്റെ അവസ്ഥയാണ്‌ ....


            പിറ്റേന്ന് വന്ന അദ്ധ്യക്ഷ പ്രസംഗിക സിങം സ്റ്റേജിലെ ചിത്രത്തിന്റെ മുഖഭാവത്തെ കുറിച്ചും ,ചിത്രകാരന്റെ മനോധർമത്തെ കുറിച്ചും വാതോരാതെ സംസാരിച്ചപോൾ ഇതിനെല്ലാം കാരണക്കാരനായ യഥാർത്ഥ കലാകാരൻ ഇതൊന്നും അറിയാതെ സ്റെടിയത്തിന്റെ ഏതോ ഒരു കോണിൽ നിന്നും ചുറ്റും നിൽകുന്നവർക്കായി കല വിരിയിപ്പിക്കുകയായിരുന്നു ........................

ജീവിതം 


ഈ അവ്യക്തമായ സ്വപ്നത്തിൽ നിന്നും എന്നാണ് ഞാൻ ഉണരുക ?...

2014 നവംബർ 15, ശനിയാഴ്‌ച

പൂവ്


ഒരു സ്വപ്നത്തിന്റെ താഴ്വരയിൽ വിരിഞ്ഞ പൂവിനോട് ഞാൻ ചോദിച്ചു
നിനക്ക് നിറം തന്നതാര് ?
അവൾ പറഞ്ഞു :എന്റെ കാഴ്ച്ചകൾ
നിനക്ക് മണം തന്നതാര് ?
അവൾ പറഞ്ഞു:എന്റെ ഓർമകൾ
നിനക്ക് സ്വന്തര്യം തന്നതാര് ?
   എന്റെ ചിന്തകൾ...

എന്റെ ഹൃദയം


 എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി മരിച്ചു
ഹൃദയത്തിന്റെ പരിചാരകർ മാറി മാറി വന്നു
വേദനത്തിൽ തൽപരരായ അവർ ഹൃദയത്തെ ഐസിൽ സൂക്ഷിച്ചു
പുറംലോകത്തെ കണ്ടിരുന്ന ഹൃദയം ഇന്ന്
പുറംലോകത്തെ കഴ്ച്ചകാർക്ക് വിരുന്നൊരുക്കി

കളിപ്പാട്ടം

എന്റെ ഹൃദയത്തെ അവൾ കളിപാട്ടമായി കണ്ടു

അതുകൊണ്ട് കളിക്കുകയും വലുതായപ്പോൾ അതോർത്ത്ചിരിക്കുകയും ചെയ്തു

കഴുതകൾ



വയസേറും തോറും ഓർമകളുടെ ഭാരം കൂടി
ഭാരമില്ലാത്ത ഓർമകൾളുണ്ടോ?.പഞ്ഞിക്കെട്ട് പോലുള്ളവ  ?..
അത് ചുമക്കാൻ എന്തിന് കഴുതകൾ അല്ലേ ?..

ഗാനം


ഗാനത്തിന്റെ പാതയോരത്ത് ഞാൻ ഇരുന്നു
ഗാനത്തിൽ നിന്നു വന്ന സുന്ദരികൾ എന്റെ ഹൃദയത്തെ സ്പർശിച്ചു കടന്നുപോയി
അടക്കാനാവാത്ത അഭിവാന്ജയോടെ ഞാനാ ഇരിപ്പ് തുടർന്നു ..


പാവകൂത്ത്


സത്യത്തെ മനസിലാക്കും മുൻപ് ജീവിതത്തിന്റെ പാതിയും കടന്നുപോയി
ഇനി ഇതുതന്നെയാണ് സത്യം എന്ന് ആർക്കറിയാം ?..

കാലത്തിന്റെ കളിപ്പാവയായി  പാവക്കൂത്ത് നടത്തട്ടെ ഞാൻ  

ഭാരം


നടക്കാൻ തുടങ്ങുംവരെ ഞാൻ മറ്റുള്ളവർക്ക് ഭാരമായി
നടന്നു തുടങ്ങിയപ്പോൾ എന്റെ ചുമലിന്റെ ഭാരവും കൂടി

ഗുരുത്വാഗർഷണം ഉള്ളിടത്തോളം ഭാരവും പേറി നടക്കുന്നവർ നമ്മൾ

മഹാത്മ



അറിവില്ലായ്മയിൽ പിറന്ന പുത്രന്മാർ കുരുക്ഷേത്ര ഭൂമിയിൽ

രക്തം ചിന്തുന്നത്തിമിരംബാതിച്ച കണ്ണുകൾകൊണ്ട് കാണേണ്ടി വന്നു മഹാത്മ.

ലോകം


ഏറ്റവും ചെറിയ ലോകത്തെ അന്വേഷിച്ച് ഞാൻ  തളർന്ന് ഉറങ്ങിപ്പോയി
ഉറക്കത്തിൽ എന്റെ ഹൃദയം ചെറുതും ലോലവും ആയിരുന്നു
ഏറ്റവും വലിയ ലോകത്തെ അന്വേഷിച്ചു ഞാൻ നടന്നു  കിതച്ചു
അപ്പോൾ എന്റെ ഹൃദയം വലുതും കരുത്തുള്ളതും ആയിരുന്നു

വേദന


പ്രാരാബ്ധങ്ങൾ നൽകിയ വേദനയിൽ തീർത്ത കയറിൽ ഞാൻ
                      എന്റെ കഴുത്ത് കുരുക്കി
മുറുകാൻ തുടങ്ങിയപ്പോൾ മനസിലായി എന്റെ യധാർത്ഥ വേദന ..

രോഗി 




സ്നേഹത്തിന്റെ ആധിപത്യത്താൽ നീ എന്നെ -
                                                 ഹൃദ്രോഗിയാക്കി
മധുരമുള്ള വാക്കുകളാൽ പ്രമേഹരോഗിയും
സ്നേഹിക്കപെടാത്തതും ഹൃദയഭേതകം
സ്നേഹവും ഹൃദയഭേതകം .

ഏകൻ


നിൻറെ കണ്ണുകൾ സാഗരങ്ങൾ
ഇന്ന് അണുക്കൾ നുരക്കുന്ന കുണ്ടുകൾ
ഒരു പുഴവറ്റി മണലായി മാറിയ തരിശിൽ
ഞാൻ ഏകനായ് യാത്ര തുടരുന്നു
നാഗരഭൂമിയിൽ നിറമുള്ള നിൻ ഓർമകളും-
ഒരുകുപ്പി വീഞ്ഞും മനസിന്റെ പുസ്തകവും ഉള്ളിടത്തോളം
എനികെന്തിനു വേറൊരു സ്വർഗരാജ്യം.

2014 നവംബർ 2, ഞായറാഴ്‌ച

ഇന്റർനെറ്റ്‌


ഒരു സ്വപ്നത്തിൽ വന്നുപോയ കളികൂട്ടുകാരീ-
പറയാതെ നീവന്നു അറിയാതെ ഞാനും.
മീൻ വലകളുടെ ഉപഭോക്താക്കൾക്ക്‌ വൻസ്രാവുകളെയാണിഷ്ടം
ചെറുമീനുകളായി ചൂണ്ടയിൽ കോർക്കാൻ നമ്മളും.
എന്റെ ഹൃദയത്തിൽ കോർത്ത ചൂണ്ടയിൽ ഒരുതുള്ളിച്ചോരപോലും  പൊടിഞ്ഞില്ല
ചോര ഊറ്റികുടിച്ച ജീവിതം കാലത്തെ നക്കിതോർത്തി
 വലക്കണ്ണികൾക്ക് അപ്പുറത്ത് നീയുണ്ടെന്ന ആശ്വാസം-

ഒന്നുമാത്രം മതി ഈ വേദനയിൽ  കടിച്ചു തൂങ്ങി കിടക്കാൻ

രാഷ്ട്രം...



കറുത്ത മണ്ണുപാകിയ രാജവീഥിയിലൂടെ ഞാൻ എന്റെ രഥം തെളിച്ചു
രക്തം തളംകെട്ടിയ കുഴികളിൽ രഥചക്രം ഉടക്കി
കൈകേയിയുടെ വിരൾ മുറിഞ്ഞു ചോരവീണു
വരമായികിട്ടിയ രാജ്യം ഭരിക്കാൻ ചാപ്പിള്ളകൾക്ക് ജന്മമേകി

വീണ്ടും യുദ്ധഭൂമികളും കബന്ധങ്ങളും ചോര തളംകെട്ടിയ കുഴികളും കുണ്ടുകളും ..

ഭൂമിയിലെ ജീവിതം


ഒരുവട്ടം വലം  വക്കേണ്ടിവന്നു സൂര്യനെ കാണാൻ
അപ്പോളേക്കും  ചന്ദ്രനെ കാണാൻ തോന്നി
സൂര്യചന്ദ്രന്മാർ വന്നും പോയും ഇരുന്നു
എന്റെ സഞ്ചാരവീഥിയിൽ അപരിചിതർ അനവധി
സൂര്യചന്ദ്രൻമാരെക്കാൾ തേജസ്വികളായ  താരരാജാക്കൾ
മുത്തശ്ശി കഥകളിൽ മാത്രം ഒതുങ്ങി
എന്റെ സഞ്ചാര വീഥിയിൽനിന്നും വ്യതിചലിച്ചാൽ
അനന്തമായ തമോഗർത്തങ്ങളിൽ ആയിരിക്കും എന്റെ സ്വപ്നങ്ങൾ
നിർത്താതെ പെയ്ത മഴയിൽ തണുത്തു മരവിച്ചും

വെയിലിൽ വാടിയും ഞാൻ ജീവിക്കുന്നു..

രാജി 



കൗമാരത്തിലെ ഒരുപിടിവർണരാചി
ഒരുചിപ്പിക്കുള്ളിൽ ഒതുക്കിവച്ച നീ
യ്യവനത്തിൽ ഒരായിരം മാമ്പൂപൊഴിച്ചു കടന്നുപോയി .
ആയിരം സംവത്സരങ്ങളുടെ ഇഷ്ടം -
എന്റെ ഹൃദയത്തെ നുറുക്കുമോ എന്ന ഭയത്താൽ
എന്നിൽനിന്നും വീണ്ടും അകന്നു പോയി .
ഒരുനറുപുഷ്പ്പത്തിന്റെ ഒരുപിടി ഓർമകളുമായി
കാലവും ഞാനും വീണ്ടും യാത്രയിൽ .

2014 നവംബർ 1, ശനിയാഴ്‌ച

പ്രതിബിംബം 


എന്റെ നിഴലിനു കരച്ചിൽവന്നു

ഇരുളടഞ്ഞ കണ്ണുകളിലെ നീരൊഴുക്കു ഞാൻ കണ്ടില്ല

അഹങ്കാരത്തിന്റെ സായംകാലത്ത് തലയിലെ മുൾകിരീടം
                                                           അകലങ്ങളിൽ പോയൊളിച്ചു

ഞാന്നും അവനും ഒന്നാകുംവരെ എന്റെ പ്രതിബിംബത്തെ
                                                                   ഞാൻ   മറ്റൊരാളായി കണ്ടു .

ജാരൻ 


എന്റെ സ്നേഹത്തിന് കുറവു വരാത്തതു എന്റെ കുറ്റമാണോ
അവളിന്ന് മറ്റൊരാളിന്റെ ഭാര്യയാണ്
അവളെന്റെ കാമുകിയായിരുന്നു ,ഭർത്താവ് അപരിചിതനും
വിധിയുടെ പുസ്തകത്തിൽ മനസിന്റെ സ്ഥാനം എവിടെ ?..
അവൾ വിധവയും ഞാൻ ജഠവും ആവുന്നത് കാണാൻ
വിധിയെവിട്ട് ഞാൻ അവളെ ചുംബിച്ചു ...